രോഗിയുടെ ശരീരതാപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയ ശേഷം ഹൃദയശസ്ത്രക്രിയ നടത്തി രോഗിയെ രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജ്. കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ.ടി.കെ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഡോക്ടർമാർ, അനസ്തെറ്റിസ്റ്റുകൾ, പെർഫ്യൂഷനിസ്റ്റുകൾ, തീവ്രപരിചരണ വിഭാഗം നഴ്സുമാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിശ്രമമാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമാക്കിയത്.
ലോകത്തെ പ്രമുഖ അത്യാധുനിക മെഡിക്കൽ സെന്ററുകളിൽ മാത്രം കണ്ടുവരുന്ന 'ഡീപ് ഹൈപ്പോതെർമിക് സർക്കുലേറ്ററി അറസ്റ്റ്' (DHCA) എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. ശരീരത്തിലെ പ്രധാന ധമനിയായ അയോർട്ടയിലെ തകരാറുകൾ പരിഹരിക്കാൻ രക്തസ്രാവമില്ലാത്ത, പൂർണ്ണമായും നിശ്ചലമായ സാഹചര്യം ആവശ്യമായതിനാലാണ് ഈ രീതി അവലംബിച്ചത്.
ഹാർട്ട്-ലങ് മെഷീന്റെ സഹായത്തോടെ രോഗികളുടെ ശരീര താപനില സാധാരണ നിലയായ 37c-ൽ നിന്നും 18c ലേക്ക് താഴ്ത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ഈ അവസ്ഥയിൽ ശരീരകോശങ്ങളുടെ പ്രവർത്തനവും തലച്ചോറിന്റെ ഓക്സിജൻ ആവശ്യകതയും പതിന്മടങ്ങ് കുറയുന്നു. തൽഫലമായി തലച്ചോറിനോ മറ്റ് അവയവങ്ങൾക്കോ യാതൊരു കേടുപാടുകളും കൂടാതെ ശരീരത്തിലെ രക്തയോട്ടവും ഹാർട്ട്-ലങ് മെഷീന്റെ പ്രവർത്തനവും 30 മുതൽ 45 മിനിറ്റ് വരെ പൂർണ്ണമായി നിർത്തിവെക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. ഈ നിശ്ചിത സമയത്തിനുള്ളിൽ ഹൃദയത്തിലെ അതീവ സങ്കീർണ്ണമായ തകരാറുകൾ പരിഹരിച്ച ശേഷം, രക്തയോട്ടം പുനഃസ്ഥാപിക്കുകയും ശരീര താപനില പടിപടിയായി സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.
ഈ അത്യാധുനിക ജീവൻരക്ഷാ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആഗോള നിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളാണ് സാധാരണക്കാർക്ക് ലഭ്യമാക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.